Pages

Friday, November 22, 2013

പറയാതെ പോയത്


ഒരുമിച്ചായിരുന്നപ്പോൾ 
ധാരണയില്ലാത്ത ലോകത്തായിരുന്നു 
നമ്മൾ 

കണ്ണുകളും 
ഹൃദയങ്ങളും 
സംവാദത്തിലേർപ്പെടുമ്പോൾ 
മുളക്കാത്ത മഴയെക്കുറിച്ചും 
വിപിനത്തിന്റെ 
മൌനത്തെപ്പറ്റിയും 
നീ വാചാലയായി 

നീ തൊലിപോയ ജടായുകളെ തലോടുമ്പോൾ 
ഒഴുക്ക് നിലച്ച 
പുഴയോടൊപ്പമായിരുന്നു ഞാൻ.. 

പെയ്യാനാഞ്ഞ 
മുകിലിനു കുറുകെ 
കല്ലെടുത്തുവച്ച് 
നീ മൌനം ഭുജിച്ചപ്പോൾ 
നിലച്ചുപോയത് 
മറ്റൊരു കവിതയുടെ ഒഴുക്കായിരുന്നു

ഒരുമിച്ചായിരുന്നപ്പോൾ 
നമ്മൾ പറയാതെ പോയത് 
പ്രണയത്തെ പറ്റി മാത്രമായിരുന്നു 
പ്രത്യേകം പറയേണ്ടതില്ലെന്ന് ഞാനും 
ഒരിക്കലും പറയില്ലെന്ന് നീയും കരുതിയ 
അതെ പ്രണയത്തെ പറ്റി!

കറുത്ത കണ്ണട


തിരപോലാർത്തലച്ചുവരുന്ന 
ബാഷ്പവർഷത്തെ 
തടയാനാവുന്നില്ല 
എന്റെ സ്ഫടിക കാചത്തിന്; 
മനം തണുക്കും 
വാർത്തകളെ 
ഒപ്പിയെടുക്കാനുമാവുന്നില്ല!

കടലിനും 
കണ്ണീരിനും മദ്ധ്യേ,
തണുത്ത 
കാറ്റിനായുള്ള കാത്തിരിപ്പാണ് 
കവിതകളിൽ 
ഉപ്പുരസം നിറക്കുന്നത്..

തെളിയപ്പെടാത്ത 
ചാരക്കേസുകൾ പോലെ 
മണൽപരപ്പിലസ്തമിച്ചേക്കാവുന്ന 
പ്രണയങ്ങളിൽ നിന്ന് 
ഏതാവും എന്റെ 
ഖബറിൽ പൂ ചാർത്തുക!?

ആസ്വാദന വിശപ്പ്‌

കരിഞ്ഞുപോയ 
സ്വപ്നാവശിഷ്ടങ്ങളിൽ നിന്ന് 
പുതിയതൊന്നിനെ 
വിളക്കിയെടുക്കാൻ ശ്രമിക്കുന്നവന്റെ 
കരളിൽ നിന്നുതിരുന്നത് 
കവിതയല്ല; 
ആർത്തനാദമാണ്!

അതിനെ, 
അതിഭാവുകത്വ പദങ്ങൾ കൊണ്ട് 
അലങ്കരിക്കേണ്ടതില്ല..
ബിംബങ്ങളടുക്കിയും 
പ്രാസമൊപ്പിച്ചും 
വർണ്ണിക്കേണ്ടതില്ല.. 

***
കണ്ണടച്ചുവച്ച് 
മനസ്സ് കൊണ്ട് കാണാമെങ്കിൽ, 
ചെവിയടച്ചുവച്ച് 
ഹൃദയം കൊണ്ട് കേൽക്കാമെങ്കിൽ,
നിങ്ങൽക്കുമാസ്വദിക്കാം;
തെരുവുകൾ ചൊല്ലുന്ന 
കരിങ്കവിതകളെ...

പരാഗണം


പീത സായന്തനത്തിന്റെ 
ഏകാന്തതയിൽ നിന്നൊരു കണ്ണീർപ്പുഴ 
ഭൂതകാലത്തേക്ക് 
തിരിച്ചൊഴുകുന്നു..

കറുത്ത രാത്രിയുടെ 
നിശബ്ദതയിൽ നിന്നൊരു കവിത 
ചിന്തകളിലേക്ക് 
മുൾപടർപ്പാകുന്നു.. 

ആശ്രയമറ്റ വികാരങ്ങൾ 
ആത്മാഹുതി ചെയ്യാനൊരു
ചിരാതിന്റെ നാളം തേടുന്നു 

പ്രതീക്ഷകളിലേക്കൊരു പുലരി 
മിഴി തുറക്കുമെന്നാശിച്ച്
ഞാനീ രാത്രിയെ പുണരുന്നു..!

ഒരു വസന്തത്തിന്റെ ഡയറിക്കുറിപ്പ്‌


നീയില്ലാതെ 
പൂവിടില്ലെൻ ജൻമം 
നീയില്ലാതെ 
തളിർക്കില്ലെൻ സ്വപ്നം 
നീയില്ലാതെ 
പൂർണ്ണ മല്ലെൻ സ്വർഗ്ഗം.

മുൽകാടിനെ 
സ്നേഹം കൊണ്ട് കീഴടക്കുന്ന 
മുഖപടമില്ലാത്ത കാറ്റേ 
നിനക്കായ് 
ഞാൻ കാത്തിരിക്കുന്നു.

തോർന്ന മഴയുടെ 
മൌനവും 
വേഴാമ്പലിന്റെ 
ചിലമ്പലും 
നീതന്നെയാകുന്നുവോ!?

പിൻവിളി


ചിതറിത്തെറിച്ച 
വാക്കുകൾക്കിടയിൽ 
ചികഞ്ഞു നോക്കിയിരുന്നെങ്കിൽ 
നിനക്ക് കാണാമായിരുന്നല്ലോ 
എന്റെ ഹൃദയം..

വീർത്ത ചുണ്ടിലെ 
രോഷാഗ്നിയടങ്ങിയെങ്കിൽ 
സഖേ, 
നീ കൊട്ടിയടച്ച 
വാതിലിനു വെളിയിൽ 
മൌനം കുടിച്ചിരിപ്പുണ്ട് 
ഞാൻ..! 

നിന്നെ മാത്രം പ്രതീക്ഷിച്ച്...

(വി)രസം

വിരല്‍ തുമ്പിന്റെ 
അറ്റത്തു 
ചുറ്റിപ്പറ്റിയിരിക്കുന്ന 
സൈബര്‍ സൌഹൃദങ്ങള്‍ .

ചാറ്റ് ബോക്സിലെ 
'ഹായ് 'യും 'ബൈ' യും 
അതിരിടുന്ന ആത്മ ബന്ധങ്ങള്‍ .

എല്ലാം നശിച്ച ലോകത്ത് 
"ഇരു മെയ്യും ഒരു മനസ്സുമെ"ന്ന
സൌഹൃദ തത്വവും 
നശിച്ചിരിക്കുന്നു.

നഷ്ടപ്പെട്ടവരെ ഓര്‍ത്തെടുക്കുന്ന 
ഒരു ദിനം പോലെ 
ഇന്ന് സൌഹ്രദത്തിന്റെ 
ചരമ വാര്‍ഷികം ..