Pages

Saturday, February 11, 2012

പ്രയാണം



തുരംഗക്കളങ്ങള്‍ പോലുരുക്കു 
കമ്പികള്‍ മറ തീര്‍ക്കുമീ 
പാരതന്ത്ര്യ ക്കൂട്ടില്‍ 
ഒരു മൂലയിലിരു കൈയ്യാല്‍ മുഖം 
പൊത്തിച്ചടഞ്ഞിരിക്കുന്നു ഞാന്‍..!
പഴയോരെന്‍ തറവാടിന്റെ 
മച്ചിന്റെ മൂലയില്‍ ക്ലാവ് പുത-
ച്ചുറങ്ങുന്നോരോട്ടുവിളക്കു പോലെ-
ന്നോര്‍മകള്‍ കൂട്ടിരിക്കുന്നു.!
അശ്രു ധാരകളുറഞ്ഞുപ്പു കല്ലാ-
യൊട്ടി കവിള്‍ ചുവപ്പ് 
വികൃതമാക്കിടുന്നു.
വാഴ്വിന്‍ ചപ്പു കൂനകള്‍ 
മുതുകിലൊരു ഭാര-
മേറ്റീടുന്നു..
'''''''''''''''''''''''''''''''''''''''''''''''''''''''
കൈവിരല്‍ വിടവിലൂടൊരൊറ്റ 
മിഴി കൊണ്ടൊരു വേള ഞാനൊ-
രുദൂരമെത്തി നോക്കാനാഞ്ഞതി-
ദൂരമകലെ കണ്ടൊരിത്തിരി നാളമത് 
സ്വാതന്ത്ര്യ ച്ചിരാതില്‍ 
നിന്നുയരുന്ന വെട്ടമോ..!?
'''''''''''''''''''''''''''''''''''''''''''''''''''''

ഓര്‍ത്തില്ല പിന്നൊന്നുമേ
കണ്ട പാതി യെഴുന്നെറ്റോടാ-
നാഞ്ഞതും "വായ്പക്കവധി 
കഴിഞ്ഞിരിക്കുന്നുനിന്‍ 
വേര്‍പ്പ് ഞാനൂറ്റു"മെന്നാഗോള
ഭീമന്റെ ജല്‍പനം കുരുക്കായ് 
പാദങ്ങളില്‍ മുറുകുന്നു.
വീണിതൊരുവേള ! കൊട്ടി-
പ്പിടഞ്ഞെഴുന്നേറ്റു വീണ്ടു-
മോടിയാ വെളിച്ചം കണക്കായ്.
''''''''''''''''''''''''''''''''''''''''''''''''''''''
ബാണങ്ങളൊത്തിരിയെന്‍ 
നേര്‍ക്കു ചീറുന്നു
ഹിംസ്ര ജന്തുക്കള്‍ കയര്‍ത്തോ-
ടിയണയുന്നവയ്കിരു 
കാലുകളെന്നറിയുന്നതേ 
നെഞ്ചകം പിടക്കുന്നു. 
മൂകസ്‌മിതമൊരു മുഖം 
കാണ വയ്യ 
അഭയത്തിനാദിത്ത്യ-
മരുളുന്ന സത്രങ്ങളില്ല
'ഏതു വഴിയി'തിനു മുമ്പാ-
രുമിതു വഴി വന്നതില്ലേ?-യെന്ന 
ശങ്കയിലൊന്നു നില്‍ക്കെ 
അച്ചിരാതിന്റെ വെട്ടമൊരു നാളമായ് 
ആളലായ്  കരിമ്പുക ച്ചാര്‍ത്തായ് 
മുകിലിന്‍ നീലിമയെ വക്രീകരിച്ചു.!
അപ്പോഴാ പിന്‍വിളി-
യിലാരോ മൊഴിയുന്നു
"പുതിയ 'ബോംബാ' ണതിന്‍ 
പരീക്ഷണം വിജയിതം".!
'''''''''''''''''''''''''''''''''''''''''''''''
ഇനിയിത്തമോ ഭൂവിലിരു-
കാലി ജന്മമായ് 
ഞാനെന്തിനലയുന്നു.! 
തീ നാളമേറ്റൊരു മെഴുകാ-
യുരുകിയൊലിച്ചെങ്കി-
ലെങ്കിലീ ജന്മം സുകൃതം..!!
ഹനീഫ്