Pages

Sunday, December 2, 2012

പേട്ടു തേങ്ങയുടെ വിലാപം


ദുരിതം നിറച്ച
ഭാണ്ടക്കെട്ടും പേറി നടക്കുന്ന
ഞാനിന്നൊരു മഹാചുഴിയുടെ വക്കത്താണ്
ചുഴികളെ കുറിച്ച് നിങ്ങള്‍ക്കറിയാമായിരിക്കും .,
അല്പം മുമ്പൊരു നാള്‍
ചാലിയാറിന്റെ കോമാളിച്ചുഴികളിലൊന്നില്‍
മുങ്ങാനറിഞ്ഞിട്ടും മുങ്ങിപ്പോയ
എന്റെ പ്രിയ സഖാവ് റിയാസിനെ
നിങ്ങള്‍ക്കറിയാം .
അതി വിദഗ്ധമായി
വാഹനം ഓടിക്കാനറിഞ്ഞിട്ടും
മരുച്ചുഴികളില്‍ പെട്ട് ജീവന്‍ പൊലിഞ്ഞ
അനേകം സാഹസികരെ പറ്റിയും
നിങ്ങള്‍ കേട്ടിട്ടുണ്ടാവും .
********
ജീവിത സഖിയാക്കി കൂടെ കൂട്ടാം
എന്നുറപ്പിച്ചാണ് ഞാനവളെ
പ്രണയിച്ചു തുടങ്ങിയത് - എന്റെ കവിതയെ .,
മധുരോല്ലാസഭരിതമായ
ആദ്യ നാളുകളില്‍
റൂമിയുടെ ഗീതങ്ങളും
നിറമുള്ള ബിംബങ്ങളും
അവളെനിക്കു പകര്‍ന്നു നല്‍കി.
ഒട്ടു മിക്ക വരികള്‍ക്കും
വൃത്തമൊപ്പിച്ചത് അവളുടെ
നുണച്ചുഴികളിലൂടെയായിരുന്നു .
"നിന്നെ പോലെ അനേകായിരം
കവികളുമായി എനിക്ക്
ബന്ധമുണ്ടെ"ന്നു പറഞ്ഞവള്‍
ബന്ധത്തിന്റെ രസവ്യതിയാന
ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു..

അവളുടെ പൊക്കിള്‍ ചുഴിയില്‍
നിന്നിറങ്ങി വന്ന മറ്റാരുടെയോ വരികളാണ്
എന്നെയീ ആഴമേറിയ
കയത്തിന്റെ വക്കിലെത്തിച്ചത് ..
അകം മുഴുവന്‍ കെട്ട് പോയ
പേട്ടു തേങ്ങ പോലുള്ള ഈ ശരീരം
ഇനിയാരെങ്കിലും ഒന്ന് തള്ളുകയെ വേണ്ടൂ ,
ഞാനും എന്റെ ശരത്കാല സ്വപ്നങ്ങളും
വിസ്മ്രുതിയിലാകാന്‍....
10 September at 09:33 near Dubai

No comments:

Post a Comment