Pages

Thursday, December 12, 2013

ആണുങ്ങൾക്ക് മാത്രം എഴുതാവുന്നത്


എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്നൊരു
പ്രളയത്തിന്റെ മുന്നറിയിപ്പായാണ്
മനസ്സിലോരിഷ്ടം മുള പൊട്ടുന്നത്

അത് എങ്ങനെയുമാവാം..

തുറമുഖോധ്യാനത്തിലെ
അവസാനത്തെ ബഞ്ചിൽ
തനിച്ചിരിക്കുന്ന കാറ്റിനോടാവാം

കായൽ വക്കത്തെ
വുമണ്‍സ് ഹൊസ്റ്റലിന്റെ മൂന്നാമത്തെ നിലയോളം വളർന്ന
നാടൻ മാവിന്റെ ഇലയനക്കങ്ങളോടാവാം

വിവിധ വർണ്ണങ്ങളിലുള്ള സ്വപ്നങ്ങളെ കുത്തിനിറച്ച്
വളവ് കയറുന്ന ശകടത്തെ
വഴിയരികിൽ കാത്തു നിൽക്കുന്ന വെയിലിനോടാവാം

പേച്ചു ബുക്കിലെ
മങ്ങിയ ഈറൻ താളുകളിൽ
ഒരൊറ്റ സ്മൈലിയിൽ ഒതുക്കിവച്ച
നാലുവരി കവിതയോടാവാം

എവിടുന്നായാലും
ഒരു പ്രളയത്തിന്റെ അകമ്പടിയായാണ് പ്രണയം വരുന്നത്!

കുത്തിയൊലിച്ചു പോയൊരു ഗ്രാമത്തെ പോലെ
വികലവും വിജനവുമായിരിക്കും
പ്രണയാനന്തരം ഒരാണിന്റെയുള്ളം..

No comments:

Post a Comment